Powered By Blogger

ചേറൂർ സംഭവങ്ങളുടെ തുടക്കം

തിരൂരങ്ങാടിക്കടുത്ത് വെന്നിയൂരിലെ പുരാതന ജന്മികുടുംബമായിരുന്നു കപ്രാട്ട് പണിക്കരുടേത്. 11ആ‍ാം നൂറ്റാണ്ടിൽ ആറങ്ങോട് സ്വരൂപത്തിനു കീഴിൽ വെള്ളാട്ടര രാജാക്കന്മാരുടെ പടനായകന്മാരായിരുന്ന കപ്രാട്ട് പണിക്കന്മാർ പിൽകാലത്ത് സാമൂതിരിയുടെ പടനായകന്മാരായതായി കരുതപ്പെടുന്നു. മമ്പുറം സെയ്തലവി തങ്ങളുമായി ആരോഗ്യകരമായ സൗഹൃദബന്ധം പുലർത്തിയിരുന്ന കൃഷ്ണപ്പണിക്കരായിരുന്നു 1843 കാലത്ത് കപ്രാട്ട് തറവാട്ടിലെ കാരണവർ. സാമൂഹികമായ ഉച്ചനീചത്വങ്ങളും പരമ്പരാഗത മാമൂലുകളും കണിശതയോടെ പാലിച്ചുവന്നിരുന്ന വളരേയേറേ അടിയാളരും ചെറമക്കളുമുണ്ടായിരുന്നു. അക്കാലത്ത് കപ്രാട്ട് തറവാട്ടിൽ അടിച്ചുതളിക്കാരിയായി ജോലിചെയ്തിരുന്നത് ‘ചക്കി‘ എന്ന ദലിത് യുവതിയായിരുന്നു.ചെറുപ്പത്തിലേ അച്ചനുമമ്മയും മരിച്ചുപോയ ഈ സ്ത്രീ അനാഥയായിരുന്നു.ചക്കിക്ക് ഒരു തരം ചൊറി പിടിപെട്ടു.പല നാട്ടു ചികിത്സകളും ചെയ്തിട്ടും രോഗശമനം വരാതായപ്പോൾ അക്കാലത്ത് ദിവ്യപരിവേശത്തോടെ ജനങ്ങൾ ആദരിച്ചിരുന്ന മമ്പുറം തങ്ങളെ ചികിത്സാർത്ഥം സമീപിക്കാൻ അവർ തീരുമാനിച്ചു. അയിത്തവും തീണ്ടലുമായി ഉച്ചനീചത്വങ്ങൾ അനുഭവിച്ചിരുന്ന ചക്കിക്ക് അത്തരം യാതൊരു വിവേചനവും അനുഭവിക്കാതെ തന്നെ സർവാദരണീയനായ മമ്പുറം തങ്ങളെ സമീപിച്ചു തൻറെ പ്രശ്നം അവതരിപ്പിക്കാൻ അവസരം ലഭിച്ചത് വലിയകാര്യമായിരുന്നു. മമ്പുറം തങ്ങളാകട്ടെ ചക്കിക്ക് വേണ്ടി പ്രാർത്ഥിക്കുകയും പൊന്നാൻ എന്ന പേരിലറിയപ്പെടുന്ന ഒരു തരം തകരയുടെ കുരു ചേർത്ത് വെളിച്ചെണ്ണ കാച്ചിയെടുത്ത് തേക്കുന്നതിനും നിർദ്ദേശിച്ചു. രണ്ടാഴ്ചക്കകം തന്നെ ചക്കിയുടെ മാറാദീനം മാറി.മമ്പുറം തങ്ങളുടെ സാന്നിധ്യത്തിൽ വെച്ച് അവർ ഇസ്ലാം മതം സ്വീകരിക്കുകയും ആയിശ എന്ന പേർ മാറ്റുകയും ചെയ്തു.ഇസ്ലാമിൻറെ പ്രാഥമികമായ ആചാരമുറകളും ഖുർ ആൻ പാരായണവും അവർ പരിശീലിച്ചു.ആയിശയായതിനു ശേഷവും ചക്കി കപ്രാട്ട് തറവാട്ടിലെത്തി തൻറെ അടിച്ചുതളി ജോലി തുടർന്നു. ഇസ്ലാം മത പ്രവേശത്തോടെ ജാതീയമായ നിന്ദ്യതയിൽ നിന്ന് മുക്തമായി സാമാന്യമനുഷ്യപദവി ആർജ്ജിക്കാൻ എല്ലാ അധഃകൃതവർഗങ്ങൾക്കും സാധിച്ചിരുന്നു. അഥവാ അയിത്തവും തീണ്ടലുമെല്ലാം ഇസ്ലാം മത പ്രവേശത്തോടെ തിരോഭവിക്കുമായിരുന്നു.ആയിശയും തൻറെ അധഃകൃതാവസ്ഥ മാറിയെന്ന് സ്വാഭാവികമായും വിചാരിച്ചു. എന്നാൽ, കപ്രാട്ട് തറവാട്ടിൽ അവർ ജോലി ചെയ്യവേ ‘പഴയ ചക്കി’ക്കു പ്രവേശിക്കാൻ അനുമതിയുള്ള പരിധിയും വിട്ടുള്ള ആയിശയുടെ സാന്നിധ്യം പണിക്കരുടെ ശ്രദ്ധയിൽപ്പെട്ടു. ആയിശ കാണിച്ച സ്വാതന്ത്ര്യം കൃഷ്ണപ്പണിക്കരുടെ സവർണ ആഡ്യബോധത്തെ പ്രകോപിച്ചു. അയിത്തപ്പെടുത്തിയതിന് ശിക്ഷയേൽക്കാൻ ആയിശയെ അയാൾ നിർബന്ധിച്ചു.എന്നാൽ തൻറെ പുതുവിശ്വാസത്തേയും വേഷവിധാനങ്ങളേയുമെല്ലാം സാക്ഷിനിർത്തി താൻ പഴയ ചക്കിയല്ലെന്ന് അവർ പ്രത്ത്യത്തരം ചെയ്തു ഈ സ്വാതന്ത്ര്യബോധത്തെ സഹിക്കാനും യാഥാർഥ്യം ഉൾകൊള്ളാനും കൃഷണപ്പണിക്കരുടെ സവർണ മനസ്സ് സന്നദ്ധമായില്ല.അയാൾ കൂടുതൽ പ്രകോപിതനാവുകയും,’നീ ചക്കിയാണെടീ’ എന്നാക്രോശിച്ച്കൊണ്ട് ആയിശയുടെ കുപ്പായം അയാൾ വലിച്ചു ചീന്തിയെറിഞ്ഞു.അക്കാലത്ത് അധ:സ്ഥിതവിഭാഗങ്ങൾക്ക് മാറുമറക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നില്ല.എന്നാൽ മതം മാറിയ അധഃകൃതസ്ത്രീകൾ കുപ്പായമണിയുന്നതോടെ അവരുടെ സാമൂഹികാസ്തിത്വം ഔണത്യത്തിലെത്തുമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ