Powered By Blogger

ചാക്കീരി അഹമ്മദ് കുട്ടി

മുൻ വിദ്യാഭ്യാസ മന്ത്രി, നിയമ സഭാ സ്പീക്കർ, മുസ്ലിം ലീഗ് നേതാവ് എന്നീ നിലകളിൽ പ്രശസ്തൻ. (ജനനം:1915, മരണം:4.1.1993)
മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത് ചേറൂർ സ്വദേശി, കവിയും പണ്ഡിതനും ചിന്തകനുമായിരുന്ന ചാക്കീരി മൊയ്തീൻകുട്ടി സാഹിബിന്റെ ഏക മകനായിരുന്നു കേരള രാഷ്ട്രീയത്തിൽ നിറഞ്ഞ് നിന്നിരുന്ന ചാക്കീരി അഹമ്മദ് കുട്ടി.

രാഷ്ട്രീയജീവിതം
1932 ൽ കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്ന് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ അനുയായിയായിരുന്നു. 1937 ൽ ഏറനാട് താലൂക്ക് ബോർഡ് അംഗമായി. പാർട്ടിയിലെ അഭിപ്രായ സംഘട്ടനങ്ങൾ മൂർച്ചിച്ചതിനെ തുടർന്ന് 1939 ൽ കോൺഗ്രസ്സ് വിട്ട് മുസ്ലീം ലീഗിൽ ചേർന്നു.

തെരഞ്ഞെടുപ്പ് രംഗത്ത് ചാക്കീരി കന്നിയങ്കം കുറിച്ചത് കോട്ടക്കൽ ഫർക്കയിൽ ലീഗ് സ്ഥാനാർത്ഥിയായിട്ടായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടു. തെരഞ്ഞെടുപ്പു രംഗത്തെ ആദ്യത്തെയും അവസാനത്തെയും പരാജയം. 1964 -1969 ലെ വേങ്ങര പഞ്ചായത്ത് ഭരണ സമിതിയുടെ പ്രഥമ പ്രസിഡന്റും കോട്ടക്കൽ പി.സി.സി പ്രസിഡന്റുമായിരുന്നു.1952 ൽ മദ്രാസ് അസംബ്ലിയിലേക്ക് കോട്ടക്കൽ ഫർക്കയിൽ നിന്നും കുഞ്ഞുണ്ണി നെടുങ്ങാടിയെ പരാജയപ്പെടുത്തി വിജയം വരിച്ചു. 1957 ൽ കുറ്റിപ്പുറം മണ്ഡലത്തിൽ നിന്ന് കരുത്തനായ ഹബീബ് റഹ്മാനെ പരാജയപ്പെടുത്തി ചാക്കീരി കേരള നിയമസഭയിലെത്തി. 1970 ൽ കുറ്റിപ്പുറത്ത് നിന്ന് വീണ്ടും നിയമസഭയിലെത്തി. അച്യുതമേനോൻ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ്കോയ പാർലമെന്റ് അംഗമായതിനെ തുടർന്ന് ചാക്കീരി കേരളത്തിന്റെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി. വിദ്യാഭ്യാസ മന്ത്രിയായിരിക്കെ മലബാറിന്റെ വിശിഷ്യ മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിക്കായി അദ്ദേഹം വളരെയധികം പ്രയത്നിച്ചു. വിദ്യാലയങ്ങൾക്ക് കൂടുതൽ കെട്ടിടം അനുവദിച്ചത് ഇക്കാലത്തായിരുന്നു. ഇപ്പോൾ പതിനായിരത്തിലധികം അംഗൻവാടികളുള്ള ഐ.സി.ഡി.എസ് പ്രൊജക്ട് 1975 ൽ സംസ്ഥാനത്ത് നടപ്പിലാക്കിയത് ചാക്കീരിയായിരുന്നു. അറബിക് കോളേജ് അദ്ധ്യാപകർക്ക് ഡയറക്ട് അപ്പോയിൻമെന്റ് സമ്പ്രദായം നടപ്പിൽ വരുത്തിയതും വിവിധ വകുപ്പുകൾ സംയോജിപ്പിച്ച് കൊണ്ട് സോഷ്യൽ വെൽഫെയർ എന്ന പുതിയ വകുപ്പ് രൂപീകരിച്ചതും ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽതന്നെ. നാല് മന്ത്രിസഭകളിൽ ചാക്കീരി സ്പീക്കറായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ